2017 ഒക്‌ടോബർ 15, ഞായറാഴ്‌ച

13:അപ്സര നൃത്തം

കംബോഡിയയിലെ   ക്ലാസിക്കല്‍  നൃത്തരൂപമായ   അപ്സരയെപ്പറ്റി   പറയാതെ   , കാണാതെ  ഒരു കംബോഡിയന്‍  യാത്ര പൂര്ണമാവുകയില്ല. ഞങ്ങളുടെ  ഭാഗ്യത്തിന്   രണ്ടാം ദിവസം പ്നോം പെന്നില്‍  വച്ച് തന്നെ അതിനു അവസരം ഉണ്ടാവുകയും ചെയ്തു.
ആന്ഗ്കൊര്‍ ക്ഷേത്രം  നിര്‍മ്മിച്ച കാലത്തെ, അതായത് 8 മുതല്‍ 12 വരെ നൂറ്റാണ്ടു  കാലത്തെ കലാരൂപമാണ് അപ്സര നൃത്തം. അന്നത്തെ   കംബോഡിയായിലെ  ഏതൊരു പെണ്‍കുട്ടിയുടെയും  മോഹം ആയിരുന്നു  ആന്ഗ്  കോര്‍ ക്ഷേത്രത്തില്‍  നൃത്തം ചെയ്യുക  എന്നത്. എന്നാല്‍   ക്ഷേത്രങ്ങള്‍   മദ്ധ്യരേഖാവനങ്ങള്‍  കയ്യേറിയത് പോലെ തായ്ലന്ടു, വിയറ്റ്നാം  രാജ്യങ്ങളുടെ   ആക്രമണത്തില്‍ ഈ  കലയ്ക്കും അപചയം സംഭവിച്ചു എന്നത്  സത്യമാണ്.  എഴുപതുകള്‍ക്കു  മുമ്പ്   ഈ കലയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമങ്ങള്‍  തുടങ്ങി എങ്കിലും   ഖമര്‍  രൂഷിന്റെ  പ്രായോഗിക  വാദത്തില്‍  ഇവ നിര്‍ദ്ദയം ഉപേക്ഷിക്കപെട്ടു.

അപ്സര നൃത്തത്തിന്റെ  പുനരുജ്ജീവനം
1940 കളില്‍  രാജാവ്  നരോദം സുരമാരുത്തിന്റെ ഭാര്യ   രാജ്ഞി   ശിശോവത് കൊസോമാക് വത്താനയാണ് ഈ നൃത്തരൂപത്തെ   പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം തുടങ്ങിയത്.  രാജ്ഞി   കമ്പോഡിയായിലെ  ഒരു പ്രൈമറി സ്കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ  കുട്ടികള്‍ അവതരിപ്പിച്ച  പഴയ രൂപത്തില്‍ ഉള്ള അപ്സര നൃത്തം  കാണുകയുണ്ടായി. ഇത് കണ്ടാണ്‌  രാജ്ഞി  കംബോഡിയായുടെ   പ്രാചീന കലാരൂപം  ആയ ഈ നൃത്തം പുനര്‍ നിര്‍മ്മിക്കാനും പ്രചരിപ്പിക്കാനും വേണ്ട പ്രോത്സാഹനം നല്‍കിയത്. അവരുടെ കൊച്ചു മകളായ നരോദം ബഫാ ദേവി രാജകുമാരി  ഈ നൃത്തത്തില്‍ ആകൃഷ്ടയായി  ആദ്യകാലത്തെ  ഒരു പ്രൊഫഷണല്‍ നര്‍ത്തകിയും  വിദുഷിയുമായി. അഞ്ചു വയസ്സ് ആയപ്പോള്‍ മുതല്‍  ഈ നൃത്തം  പഠിച്ചു വന്ന ഈ കുട്ടി നരോദം  രാജാവിന്റെ ഭരണകാലത്ത് 1967 ല്‍  രാജാവിന്റെ  പ്രത്യേക  അംഗീകാരത്തിനും  പ്രശംസയ്ക്കും  പാത്രമായി.   രത്നങ്ങളും  സില്‍ക്ക്  വസ്ത്രങ്ങളും മറ്റും ധരിച്ചു  അരങ്ങത്തു   വന്നു  നൃത്തമാടിയ  രാജകുമാരി കാണികളുടെ പ്രശംസക്ക്  പാത്രമായി.  ഈ രാജകുമാരി  അവളുടെ  നൃത്ത  സംഘവുമായി ലോകത്തിലെ  പലയിടങ്ങളിലും  അപ്സരനൃത്തം  അവതരിപ്പിച്ചു.    

അപ്സര നര്ത്തകികളുടെ   വേഷ വിധാനം

ആന്ഗ്  കോര്‍  ക്ഷ്ത്രത്തിലെ  ചുവര്‍ ചിത്രങ്ങളിലുള്ള  നര്ത്തകികളുടെ   വേഷ വിധാനങ്ങളാണ്   ഇവര്‍ ഉപയോഗിക്കുന്നത്. പുരാണ കാലത്തെ ദേവതകളുടെ  രൂപവും ഭാവവും ആണ്  നര്‍ത്തകികള്‍  പകര്ത്തുന്നത്. വളരെയധികം ചിത്ര വേലകള്‍ ചെയ്ത  സില്‍ക്ക് വസ്ത്രം ധരിക്കുന്നു. തലയില്‍ അഞ്ചു  മുനകളും രണ്ടു നിരയായി ഗോളാകൃതിയിലുള്ള ചില രൂപങ്ങളും കോര്‍ത്തിണക്കിയ ഒരു കിരീടം ആണ് പ്രധാന  നര്‍ത്തകി അണിയുന്നത്‌.  കൂടെയുള്ള  സഹായ നര്‍ത്തകികള്‍  മൂന്നു മുനയുള്ള  കിരീടവും ഒരു നിരയിലുള്ള ഗോളരൂപങ്ങളും ഉള്ള  കിരീടം ആയിരിക്കും  അണിയുന്നത് ആധുനിക  അപ്സര നൃത്തത്തില്‍  ഇത് ചെറിയ വ്യത്യാസം വരുത്തി വരുന്നു.. 


 .മറ്റു സഹായക ഉപകരണങ്ങള്‍
ചുവന്ന നിറത്തില്‍  ചിത്രപ്പണി ചെയ്ത ഒരു കോളര്‍ വേഷത്തിലെ പ്രത്യേകതയാണ്. കഴുത്തിന്റെ  തൊട്ടു താഴെ സ്വര്‍ണ നിറത്തിലുള്ള ചെമ്പു ആഭരണങ്ങള് മുത്തുകള്‍ പോലെ  ഉണ്ടാക്കിയിരിക്കും. ഇതിന്റെ താഴെയും ഒന്നോ രണ്ടോ നിര ചെമ്പു ആഭരണങ്ങള്‍ വളഞ്ഞ കുന്തത്തിന്റെ  ആകൃതിയില്‍  കാണാം. മിന്നുന്ന ആഭരണങ്ങള്‍ ചെവിയിലുണ്ടാവും. ചിലപ്പോള്‍ ചെവിയിലെ ആഭരണം ഒരു വലിയ പൂവിന്റെ  രൂപത്തിലാവും. കയ്യിലും വിവിധ തരത്തിലുള്ള  ആഭരണങ്ങള്‍ അണിയുന്നു. ബ്രെസ്ലെറ്റ് പോലെയുള്ളതാണ് കൂടതല്‍  സാധാരണം. വേറെ  മൂന്നു തരത്തിലും  ഉണ്ട്. കയ്യില്‍  വലിയ മരം കൊണ്ടു നിര്‍മ്മിച്ച  വലിയ  മുത്തുകള്‍  പോലെയുള്ള  ബ്രെയ്സേലെടും ധരിക്കുന്നു. ചിലപ്പോള്‍ അപ്സര നര്‍ത്തകി  മുല്ലപ്പൂ കൊണ്ടുള്ള ഒരു മാലയും ധരിക്കറണ്ട് .

നൃത്തത്തിലെ ചലനങ്ങള്‍   നമ്മുടെ   ഭാരതനാട്യത്തിലെപ്പോലെ   ചടുലമല്ല, വളരെ നിയന്ത്രിതവും താള നിബദ്ധവും  ആണ്, ഒരു പക്ഷെ ഇക്കാര്യത്തില്‍ നമ്മുടെ  ഒഡിസ്സി പോലുള്ള നൃത്തവും ആയിട്ടായിരിക്കും സാമ്യം എന്ന് തോന്നുന്നു. വിരലുകളുടെ  ചലനത്തിന്  പ്രത്യേക പരിശീലനം ആവശ്യമായി വരുന്നു. വളരെക്കാലത്തെ  സാധനകൊണ്ട്‌ മാത്രമേ  ഇത്  കൈവശം ആവുകയുള്ളൂ.

ഞങ്ങള്‍  പ്നോം പെന്നില്‍ താമസിച്ച രണ്ടാം ദിവസമാണ്  അടുത്തുള്ള  ഒരു ഹോട്ടലില്‍  വൈകുന്നേരം  ഏഴു മണിക്ക്   അപ്സര  നൃത്തവും ഡിന്നറും  ഉള്‍പ്പെടെയുള്ള ഒരു പാക്കേജ്  ഞങ്ങള്‍ക്ക് വേണ്ടി  ബുക്ക് ചെയ്തിരുന്നു.  ആദ്യം നൃത്തം,  പിന്നീട്  ഭക്ഷണം. അതായത്  ഭക്ഷണവും നൃത്തവും  ഒരുമിച്ചല്ല  എന്നര്‍ത്ഥം.  പവിത്രമായ  ഈ ക്ഷേത്രകലയെ   ഭക്ഷണം കഴിച്ചു  കൊണ്ടിരിക്കുമ്പോള്‍  അവതരിപ്പിക്കുന്നതിന്റെ  അപാകത  അവര്‍ മനസിലാക്കിയിരിക്കുന്നു.
ഞങ്ങള്‍  കണ്ടത്  അവതരണ  രംഗം കഴിഞ്ഞു  രാമായണത്തില്‍  സീത  രാവണന്റെ രാജകൊട്ടാരത്തില്‍   പൂന്തോട്ടത്തില്‍   ശ്രീരാമനെ ഓര്‍ത്തു  സങ്കടപ്പെട്ടിരിക്കുമ്പോള്‍   ഹനുമാന്‍  അവിടെ എത്തുന്നതും  താന്‍ ശ്രീരാമ ദൂതനാണെന്നു   സീതാ ദേവിയോട് സ്വയം പറഞ്ഞു  അനുഗ്രഹം വാങ്ങിന്നതും മറുപടിയായി  അടയാളം വാങ്ങി    സീതയുടെ  കൂടെയുള്ള രാക്ഷസികളെ  ഭയപ്പെടുത്തി  ഓടിക്കുന്നത് മറ്റുമാണ് രംഗം.  ഹനുമാന്‍ തന്റെ വാനരസ്വഭാവം കുറെ കൂടുതല്‍ സമയം  കാണിച്ചുവോ എന്ന് തോന്നി. നമ്മുടെ നൃത്തരൂപത്തെ  അപേക്ഷിച്ച്  അത്ര  സൂക്ഷ്മം അല്ല എന്ന് തോന്നിയെങ്കിലും  അവരുടെ നൃത്ത  ചലനങ്ങള്‍ വളരെ  ഹൃദ്യമായി തോന്നി.  എങ്കിലും  .  അവസാന രംഗം നമ്മുടെ  നാട്ടിലെ  കൃഷിക്കാരുടെ പോലെ ഒരു നാടോടി  നൃത്തം പോലെ തോന്നിച്ചു.  അവിടെ  കുട്ടനാട്ടിലെ  കൊഞ്ച് പിടിക്കുന്ന ഒറ്റാല്‍ പോലെയുള്ള  ഒരു ഉപകരണം വച്ച് മത്സ്യം പിടിക്കുന്നതും  സ്തീകള്‍  വിത്ത് വിതയ്ക്കുനതും ഞാറു നടുന്നതും ഒക്കെ  കാണിച്ചു, നൃത്തത്തിന് കൂടെ  കംബോഡിയായിലെ തന്നെ പാരമ്പര്യ സംഗീത ഉപകരങ്ങള്‍  തന്നെയാന്‍ ഉപയോഗിക്കുന്നത്.  എതായാലും നമ്മുടെ കൂട്ടത്തില്‍  ഉണ്ടായിരുന്ന  നര്ത്തകിയുടെ   വിദഗ്ദ്ധാഭിപ്ര്രായം   രേഖപ്പെടുത്താന്‍  മാത്രം കഴിഞ്ഞില്ല. സ്റ്റില്‍ ക്യാമെറായില്‍  ചിത്രം  എടുക്കാന്‍ കഴിഞ്ഞില്ല ചില പ്രധാന രംഗങ്ങളുടെ വിഡിയോ ക്ലിപ്പുകള്‍  എടുത്തത്  യുട്യുബില്‍ ഇട്ടതിന്റെ ലിങ്ക്  ഇവിടെ കൊടുക്കുന്നു. ചില ചിത്രങ്ങള്‍    വിക്കിപ്പീടിയായില്‍  എടുത്തതും  ഇവിടെ കൊടുക്കുന്നു
1.    അവതരണം രംഗം :https://youtu.be/hYbS0bL1mSc
2.    ഹനുമാന്‍ https://youtu.be/dRqgKfTeN2I
3.    സീതhttps://youtu.be/Jl4KyO_iRUQ
4.    സംഘനൃത്തം https://youtu.be/MYqTC9qZaQw
5.    കര്‍ഷകരുടെ നൃത്തം : https://youtu.be/Fj0BQypjb-o
Reference


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ