2015 ജനുവരി 22, വ്യാഴാഴ്‌ച

കംബോഡിയാ 5 – കൂട്ടക്കൊലയ്ക്ക് ശേഷം മെക്കോന്ഗ് നദിയില്‍ കൂടി ബോട്ടുയാത്ര

വിമാനത്തില്‍ പ്നോം പെന്‍ നഗരത്തിലേക്ക് ഇറങ്ങിയപ്പോള്‍ ചുവപ്പ് നാട പോലെ താഴെക്കണ്ട മേക്കൊന്ഗ് നദിയില്‍ കൂടിയുള്ള ഒരു ബോട്ടുയാത്ര ആയിരുന്നു അടുത്ത പരിപാടി. കുട്ടനാട്ടുകാരായ എനിക്കും ശ്രീമതിക്കും  ബോട്ട് യാത്രയില്‍ അത്ര പുതുമയൊന്നും തോന്നിയില്ല എങ്കിലും കൂട്ടുകാര്‍ ബോട്ടിന്റെ മുകളില്‍ ഇരുന്നു നന്നായി ആസ്വദിച്ചു എന്ന് തോന്നി.

മെക്കോന്ഗ് നദി ടിബറ്റില്‍ നിന്ന് പുറപ്പെട്ടു ചൈനയുടെ യൂനാന്‍ പ്രവിശ്യയില്‍ കൂടി മിയാന്മര്‍, തായ് ലണ്ട്, ലാവോസ്, കംബോഡിയാ എന്നീ രാജ്യങ്ങളില്‍ കൂടി ഒഴുകി വിയറ്റ്നാമില്‍ വച്ച് സമുദ്രത്തില്‍ പതിക്കുന്നു. പല കാര്യത്തിലും പ്രത്യേകതയുള്ളതാണ് ഈ നദി. നീളത്തില്‍ ലോകത്തിലെ പന്ത്രണ്ടാമത്, ഏഷ്യയില്‍ ഏഴാമത് നില്‍കുന്നു ഈ നദി. ദൈര്ഘ്യം 4350 കി മീ. 795,000 ച; കി മീ വിസ്തീര്‍ണമുള്ള സ്ഥലം ഫലഭൂയിഷ്ടമാക്കുന്നു, ശരാശരി 457 ക്യുബിക്‌ മീടര്‍ വെള്ളം ഒരു വര്‍ഷത്തില്‍ ഒഴുക്കുന്ന നദി..ഈ ദക്ഷിണ ഏഷ്യയില്‍ പ്രധാനമായും വാണിജ്യാവശ്യത്തിന് പ്രയോജനപ്പെട്ട നദിയാണിത്. എല്ലാ നദികളെയും പോലെ രണ്ടു ഭാഗത്തെയും കൃഷിക്കും ജനങ്ങളുടെ ജീവിതത്തിനും അനുഗ്രഹമായ നദി. പക്ഷെ ഈ നദിയിലെ യാത്ര ചില കാലങ്ങളില്‍ അത്ര സുഖകരമല്ലത്രേ. കാരണം പലയിടങ്ങളിലും പെട്ടെന്നുള്ള ആഴത്തിലെ ഏറ്റക്കുറച്ചിലും ചില സ്ഥലങ്ങളിലെ അസാധാരണമായ ഒഴുക്കും ആണിതിന് കാരണം. ചില കാലങ്ങളില്‍ ജല നിരപ്പ് താഴുന്നതുകൊണ്ട് ഗതാഗതം സുഗമമല്ല.  


ഈ നദിയുടെ പേര് ഇന്ഗ്ലീഷില്‍ മെക്കൊന്ഗ് ആണെങ്കിലും തായി ലാവോ ഭാഷകളില്‍ നിന്നും വന്ന ‘മായ്‌ നാം ഖോന്ഗ്’ എന്നതില്‍ നിന്നാണ് ഈ പേര് വന്നത്. ‘ജലത്തിന്റെ മാതാവ്’ എന്ന് അര്‍ത്ഥം വരുന്നു. ഖോന്ഗ് എന്ന പേര് സംസ്കൃതത്തിലെ ഗംഗ എന്ന വാക്കില്‍ നിന്നാണ് എന്നതും രസകരമാണ് , നമ്മുടെ ഗംഗയുടെ ഒരു വിദൂര സഹോദരി തന്നെയാണ് ഈ നദിയും, ഹിമാലയത്തിന്റെ മറുഭാഗത്ത്‌ നിന്ന് പുറപ്പെടുന്നു എന്ന് മാത്രം. ഈ നദിയുടെ തീരം ആമസോണ്‍ നദിയുടെ തീരം കഴിഞ്ഞാല്‍ ജൈവ വൈവിദ്ധ്യത്തില്‍ രണ്ടാമതാണ്.
ഇങ്ങനെയൊക്കെ ആണെങ്കിലും പ്നോം പെന്നില്‍ എത്തുമ്പോള്‍ ഈ നദി ശാന്തമായി ഒഴുകുന്നു. നദിയില്‍ കൂടിയുള്ള യാത്രയില്‍ നഗരത്തിന്റെ നല്ല ഒരു കാഴ്ച തന്നെയാണ്. രാജ കൊട്ടാരതിന്റെയും രജത പഗോഡായുടെയും കാഴ്ച ഗംഭീരം തന്നെ. നഗരത്തിന്റെ എതിര്‍ തീരത്ത് ചില വലിയ ഫ്ലാറ്റ് സമുച്ചയങ്ങള്‍ കാണാം. അപൂര്‍വം ഫാക്ടരികളുടെ രൂപവും കാണാം.


ഞങ്ങളുടെ വാഹനം റോഡില്‍ നിര്‍ത്തിയപ്പോള്‍ തന്നെ ബോട്ട് യാത്രക്ക് ഞങ്ങളെ സ്വീകരിക്കാന്‍ ഒരു സ്ത്രീ കാത്തു നില്കുന്നുണ്ടായിരുന്നു, അവര്‍ ചെറിയ ഒരു പലക പാലമായി ഉപയോഗിച്ച് ഞങ്ങളെ ബോട്ടിലേക്ക് നയിച്ചു. ബോട്ട് ഓടിച്ചതും ആ സ്ത്രീ തന്നെ, പ്രത്യേകിച്ച് പറയാനൊന്നും ഇല്ല എന്ന് തോന്നിയതുകൊണ്ടാവാം കൃത്യം  അര മണിക്കൂര്‍ യാത്ര കഴിഞ്ഞു ഞങ്ങളെ തിരിച്ചു ജെട്ടിയിലെത്തിച്ചു.

തീരത്ത് കൂടെ അല്പം  നടന്നപ്പോള്‍ ഒരു മൈതാനത്തില്‍ നല്ലൊരു ആള്‍ക്കൂട്ടം കണ്ടു. രാവിലെയും വൈകുന്നേരവും അവിടെ എയരോബിക്‌ വ്യായാമത്തിന് ആള്‍ക്കാര്‍ കൂടുന്നു, അവരുടെ സംഗീതാത്മകമായ വ്യായാമം കാണാന്‍ ആളുകള്‍ കൂടിയതാണ്, ആര്‍ക്കു വേണമെങ്കിലും  അവരുടെ കൂടെ കൂടാം. പകല്‍ സമയം മുഴുവന്‍ അലഞ്ഞു നടന്നതുകൊണ്ടു ഞങ്ങള്‍ അല്പം സമയം അവിടെ നിന്നതിനു ശേഷം ഭക്ഷണം അന്വേഷിച്ചു നടന്നു, അധികം നടക്കാതെ തന്നെ ഒരു ഉത്തരേന്ത്യന്‍ രേസ്റ്റൊരന്ടു കണ്ടെത്തി . നമ്മുടെ ചപ്പാത്തിയും  പച്ചക്കറിയുമായി നല്ല ഭക്ഷണം കഴിച്ചു. ഒരാളിന് പത്തു ഡോളറോളം ചിലവായി എങ്കിലും, ഉച്ചയ്ക്ക് വെറും സാന്‍ഡ് വിച്ചു മാത്രമായിരുന്നത്  കൊണ്ടു ഭക്ഷണത്തിന് കൂടുതല്‍ രുചി തോന്നി.
അല്‍പ നേരം രാജകൊട്ടാരത്തിന്റെ മുന്‍പില്‍ ഉള്ള മൈതാനത്ത്  പുല്‍ത്തകിടിയില്‍ ഇരുന്നു വിശ്രമിച്ചു. അവിടെയും വ്യാപാരതിനു കൊച്ചു കുട്ടികള്‍ എത്തി. കയ്യില്‍ കെട്ടുന്ന വള പോലെയുള്ള ഒരു സാധനം ഞങ്ങളെ ഏല്പിക്കാന്‍ പല കുട്ടികളും മാറിമാറി  ശ്രമിച്ചു. അവരെ ഓടിക്കാന്‍ പോലീസ്‌ വരുന്നുണ്ട്, അവരില്‍ നിന്ന് ഒരു വിധം രക്ഷപെട്ടു ഹോട്ടലിലേക്ക് നീങ്ങി.

ഹോട്ടലില്‍ ഞങ്ങളുടെ മുറി മൂന്നാം നിലയിലായിരുന്നു.  വളരെ ചെറിയ ഇടുങ്ങിയ കോണിപ്പടികള്‍ വഴി ഒരു വിധം  ഞങ്ങള്‍ മുറിയില്‍ എത്തി, കട്ടിലില്‍ കിടന്നത് മാത്രം ഓര്‍മ്മയുണ്ട്, ക്ഷീണം കൊണ്ടു നിമിഷങ്ങള്‍ക്കകം തന്നെ ഉറങ്ങിപ്പോയി.

See video of Mekong cruise :


2015 ജനുവരി 20, ചൊവ്വാഴ്ച

4 - നോം പെന്‍ നഗര മദ്ധ്യത്തിലെ ബുദ്ധ ക്ഷേത്രം

നോം പെന്‍ നഗരമദ്ധ്യത്തിലെ ഒരു കുന്നിന്‍ മുകളില്‍ ഉള്ള ബുദ്ധ ക്ഷേത്രമാണിത്. കൂട്ടക്കൊല നടന്ന സ്ഥലത്ത് നിന്ന് ക്ഷീണിച്ചു ഇവിടെ എത്തിയപ്പോള്‍ എന്തോ ഒരു മനസ്സിന് നല്ല ശാന്തതയും കുളിര്‍മയും അനുഭവപ്പെട്ടു. വൃക്ഷങ്ങള്‍ കൊണ്ടു നിറഞ്ഞ 27 മീറ്റര്‍ ഉയരമുള്ള ഒരു ചെറു കുന്നിന്‍ മുകളിലാണ് ഈ ബുദ്ധ ക്ഷേത്രം. ഇവിടത്തെ ആദ്യത്തെ പഗോഡാ 1373ല്‍ ആണ് നിര്‍മ്മിച്ചത്‌ എന്ന് പറയുന്നു., മേകോങ നദിയിലൂടെ വന്ന നാല് ബുദ്ധ പ്രതിമകള്‍ സ്ഥാപിക്കുവാന്‍ വേണ്ടി മഡാം പെന്‍ ആണത്രേ  പ്രതിമകള്‍ കണ്ടെത്തിയത് എന്ന് കഥ. 

രാജാവിന്റെ സ്തൂപം 

കിഴക്ക് ഭാഗത്ത്‌ കൂടിയാണ് പ്രധാന പ്രവേശനകവാടം. ഇവിടെ മറ്റുള്ള സ്ഥലങ്ങളിലെപ്പോലെ സിംഹവും സര്‍പ്പവുമാണ് കാവല്‍ നില്‍കുന്നത്, കൂറ്റന്‍ പ്രതിമയുടെ രൂപത്തില്‍.
കോണിച്ചുവട്ടിലെ നാഴികമണി 

ആഗ്രഹ സാഫല്യത്തിന് വേണ്ടി ധാരാളം ആള്‍ക്കാര്‍  ഇവിടെ പ്രാര്‍ഥിക്കാന്‍ വരുന്നു. പരീക്ഷ ജയിക്കാന്‍ കുട്ടികളും ബിസിനെസ്സില്‍ വിജയിക്കാന്‍ ബിസിനെസ്സ് കാരും ആണ് കൂടുതലും. ആഗ്രഹം സഫലമായാല്‍ വിശ്വാസികള്‍ തിരിച്ചു വന്നു വാഗ്ദാനം ചെയ്ത ഉപഹാരവുമായി എത്തുന്നു, ഒരു മുല്ലപ്പൂമാലയോ ഒരു പടല വാഴപ്പഴമോ ആവാം, ഇവിടത്തെ പ്രതിഷ്ടക്ക് കൂടുതല്‍ ഇഷ്ടമായവയാണത്രേ ഇത് രണ്ടും.

ബുദ്ധ വിഹാരതിലെക്കുള്ള 
പ്രവേശന കവാടം 

ബുദ്ധ വിഹാരം 1434, 1806, 1894, 1926 എന്നീ വര്‍ഷങ്ങളില്‍ ആണ്  നിര്‍മ്മിക്കപ്പെട്ടത്. വിഹാരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത്‌ പോനിയാ യാറ്റ് എന്ന രാജാവിന്റെ (1405-67) ഭൌതികാവശിഷ്ടങ്ങള്‍ ഒരു കൂറ്റന്‍ സ്തൂപത്തില്‍ സൂക്ഷിച്ചിരിക്കുന്നു.


           വിഹാരത്തിന്റെ ഉള്‍ഭാഗം  

തെക്ക് ഭാഗത്ത്‌ അല്പം സ്ഥൂല  ശരീരിയായ മദാം പെന്നിന്റെ ഒരു കൂറ്റന്‍ പ്രതിമയും സ്ഥാപിച്ചിരിക്കുന്നു. വിഹാരത്തിന്റെ ഉള്ളില്‍ അല്പം താഴെ പടിഞ്ഞാറ് ഭാഗത്ത്‌ പ്രിയാ ചൌ എന്ന ജിന്നിന്റെ ക്ഷേത്രമാണ്, വിയറ്റ്നാം കാരുടെ ഇഷ്ട ദേവതയാണിത്. ഇവരുടെ അള്‍ത്താരയുടെ രണ്ടു വശവും കാവല്‍ പ്രതിമകള്‍ സംരക്ഷണത്തിനായി നിര്‍മിച്ചിട്ടുണ്ട്. കന്ഫ്യുഷ്യസിനെയും താന്ഗ് ചെന്ഗ് , താന്ഗ് തെയ് എന്നീ  ചൈനീസ്‌ ഗുരുക്കന്മാരുടെയും ചിത്രങ്ങള്‍ സ്ഥാപിച്ചിട്ടും ഉണ്ട്.  വിഹാരത്തിനോടന് ബന്ധിച്ചു ചെറിയ ഒരു മ്യുസിയവും ഉണ്ട്.

 വിഹാരത്തിന്റെ ഉള്ളിലെ ദൃശ്യം                              ജിന്നിന്റെ ക്ഷേത്രം 

ക്ഷേത്രത്തിന്റെ രൂപം പുറത്തുനിന്നു  







മറ്റൊരു സ്തൂപം ----

2015 ജനുവരി 19, തിങ്കളാഴ്‌ച

3: കംബോഡിയന്‍ കൂട്ടക്കൊലയും ടിയോള്‍ സ്ലെന്ഗ് മ്യൂസിയവും

കംബോഡിയയുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത അദ്ധ്യായമായി കണക്കാക്കപ്പെടുന്ന ഖമര്‍ രൂഷിന്റെ കൂട്ടക്കൊലയില്‍  ഏകദേശം രണ്ടു ലക്ഷം പേരാണ് നിഷ്കരുണം കൊല ച്യ്യപ്പെട്ടത്‌. ഖമര്‍ റൂഷ് ഭരിച്ചത് മൂന്ന് വര്ഷം എട്ടു മാസം ഇരുപതു ദിവസം മാത്രം . കൊല്ലപ്പെട്ടത് രണ്ടു ലക്ഷം പേര്‍. 

മ്യൂസിയതിലെക്കുള്ള പ്രവേശന കവാടം 


     മ്യൂസിയതിന്റെ ഏഴുനില ഗോപുരം 

രാജ വാഴ്ചയില്‍ നിന്ന്  ജനാധിപത്യത്തിലേക്ക് നീങ്ങിയ കംബോഡിയയില്‍ ചൈനീസ്  കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സഹായത്തോടെ അധികാരം പിടിച്ചു വാങ്ങിയ പോള്‍ പോട്ട് എന്ന ആധുനിക ഹിറ്റ്ലരിന്റെ ഭരണത്തില്‍ ആണിത് സംഭവിച്ചത്.  കാര്‍ഷിക സോഷ്യലിസം ആയിരുന്നു അവരുടെ ലക്‌ഷ്യം. നഗരത്തില്‍ നിന്ന് എല്ലാവരെയും നാട്ടിന്പുറത്തേക്ക് ബലം പ്രയോഗിച്ചു നീക്കി, തടസ്സം നിന്നവരെ കൈ പുറകില്‍ കെട്ടി, കയറില്‍ തൂക്കി കെട്ടി നിര്‍ദയം മര്‍ദിച്ചു. ബോധം നശിക്കുമ്പോള്‍ അഴുക്കു വെള്ളത്തില്‍ തല മുക്കി താഴ്ത്തി ബോധം വരുമ്പോള്‍ വീണ്ടും മര്‍ദിച്ചു  കുറ്റസമ്മതം വാങ്ങി.  ബുള്ളറ്റുകള്‍ ലാഭിക്കാന്‍ ധാരാളം കിട്ടുന്ന പനയുടെ മടലുകള്‍ കൊണ്ടു തലയറുത്തു കൊന്നു. കൊച്ചു കുട്ടികളെ നിഷ്കരുണം മരത്തില്‍ അടിച്ചു കൊന്നു, 300 -450 വീതം മൃത ദേഹങ്ങള്‍ ആയിരത്തിലധികം കുഴികളില്‍ തള്ളി. ഈ ശവകുഴികളില്‍ നിന്നും കിട്ടിയ അവരുടെ തലയോട്ടികളും എല്ലിന്‍ കഷണങ്ങളും പഴയ വസ്ത്രങ്ങളും എല്ലാം ഒരു ഏഴു നിലയുള്ള കൂട്ടക്കൊല മ്യൂസിയത്തില്‍ ഇന്ന് പ്രദര്‍ശിപ്പിചിരിക്കുന്നു. ശവക്കുഴികള്‍ക്ക്   ചുറ്റും അതൃതി അടയാളപ്പെടുത്തിയിരിക്കുന്നു  കാണാന്‍ വരുന്നവര്‍ ചവിട്ടാതിരിക്കാന്‍.  

ഒരു ശവക്കുഴി സംരക്ഷിതമായ നിലയില്‍ 


ജനാധിപത്യ കംപൂചിയയുടെ   നേതാവായ പോള്‍ പോട്ട് എന്ന ഭീകരന്‍ ആണ് S-21  എന്ന സുരക്ഷാ ജെയില്‍ ഉണ്ടാക്കാന്‍  1975 ആഗസ്റ്റ് പതിനേഴിന്  ആജ്ഞാപിച്ചത്. ഇവിടെ വച്ചാണ് മൃഗീയമായ ചോദ്യം ചെയ്യലും കുറ്റസമ്മത മൊഴി രേഖപ്പെടുത്തലും കൊലപാതകവും നടത്തിയത്. കൊലപ്പെടുത്തപ്പെട്ട എല്ലാവരുടെയും കുറ്റസമ്മതം രേഖപ്പെടുത്തി വച്ചിരുന്നു അവിടെ.  വിയറ്റ്നാമില്‍ ഉണ്ടായിരുന്ന അമേരിക്കന്‍ ഭടന്മാര്‍ 1979 ജനുവരി ഏഴിന് ഖമര്‍ റൂഷ് ഭരണം അവസാനിപ്പിച്ചു. S-21 എന്ന പേരില്‍ അറിയപ്പെട്ട ഈ ജെയിലില്‍ വിയറ്റ്നാം ഭടന്മാര്‍ എത്തിയപ്പോള്‍  ഒരു സ്ത്രീയുടെ മൃതദേഹം ഉള്‍പ്പെടെ ചീഞ്ഞളിഞ്ഞ 14 മൃതദേഹങ്ങള്‍ കണ്ടെത്തി. അവസാനം കൊല്ലപ്പെട്ട ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ വയ്യാത്ത വിധം ചീഞ്ഞളിഞ്ഞിരുന്നു.    അവ അവിടെത്തന്നെ അടക്കം ചെയ്തിരിക്കുന്നു.


 കുഞ്ഞുങ്ങളെ അടിച്ചു കൊന്നിരുന്ന  വൃക്ഷം --->

അന്നത്തെ ഒരു പ്രൈമറി സ്കൂള്‍ ആണ് താല്‍കാലിക ജെയില്‍ ആയി മാറ്റിയത്. മൂന്നു നിലയുള്ള കെട്ടിടത്തില്‍ നിന്ന് ജെയിലില്‍ ഉള്ളവര്‍ രക്ഷപെടാതിരിക്കാന്‍, പക്ഷികളെ സൂക്ഷിക്കുന്നതുപോലെ  കമ്പി വല ഇട്ടിരുന്നു. ഒരു ഇരുമ്പു കട്ടിലില്‍ ചങ്ങലക്കിട്ടിരുന്ന ഇവരെയാണ് ഓരോരുത്തരായി മര്‍ദിച്ചു കൊന്നത്. അവിടെ സൂക്ഷിച്ചിരുന്ന കണക്കു പ്രകാരം തന്നെ 1975ല്‍ 154 , 1976ല്‍ 2250 , 1977ല്‍ 2350 , 1978ല്‍ 5765 പേരുടെ  കുറ്റസമ്മതങ്ങളാണ് രേഖപെടുതിയത്. ഇതില്‍ ഖമര്‍ റൂഷ് കൊലപ്പെടുത്തിയ 20,000 ലധികം കുട്ടികള്‍ ഉള്പെട്ടിട്ടില്ല. ഇന്നും കംബോടിയായില്‍  പുരുഷന്മാര്‍  നാല്പതു ശതമാനമേഉള്ളൂ.  അറുപതു ശതമാനം സ്ത്രീകളാണ്. 

കുഴികളില്‍ നിന്ന് വീണ്ടെടുത്ത എല്ലുകള്‍ 

നേതാക്കന്മാരായ പോള്‍ പോട്ട്, യെന്ഗ് സരി  എന്നീ നേതാക്കന്മാരെ കൂട്ടക്കൊലയ്ക്ക് അവരുടെ അസാന്നിദ്ധ്യത്തില്‍ വിചാരണ ചെയ്യുവാന്‍  തുടങ്ങി. പിന്നീട് അറസ്റ്റിലായ പോള്‍ പോട്ട് 
വിചാരണ കോടതിയില്‍  കുറ്റം സമ്മതിച്ചല്ല, എന്നാല്‍ കുറച്ചുനാള്‍ക്ക് ശേഷം അയാള്‍ ആത്മഹത്യ ചെയ്തു. അയാളോടൊപ്പം  നിന്ന പലരും ഇപ്പോഴും ജെയിലില്‍ കഴിയുന്നു.  

വിവിധ നിലകളില്‍  വച്ചിരിക്കുന്ന തലയോട്ടികള്‍ 


പ്നോം പെന്നിന് തെക്കുള്ള ട്യുയോള്‍ സ്ലെന്ഗ് എന്ന സ്ഥലത്താണ് ഈ മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്, ഇനിയൊരിക്കലും ഇത്തരം സംഭവങ്ങള്‍ ഭൂമിയില്‍ ഉണ്ടാവരുതേ  എന്ന പ്രാത്ഥനയോടെ , അല്ലെങ്കില്‍ മരിച്ചുപോയ പാവങ്ങളുടെ ഓര്മയ്ക്ക് വേണ്ടി.

 
പോള്‍ പോട്ടും ആന്ഗ് സരായിയും 
കൊലക്ക് കൂട്ട് നിന്നവര്‍ 

കുറ്റവാളികളെ കെട്ടിയിട്ടിരുന്ന  ഇരുമ്പു കട്ടില്‍ , വെള്ളം കുടിക്കുന്ന പാത്രവും ചങ്ങലയും 

2. നോം പെന്‍ - കംബോഡിയായുടെ തലസ്ഥാനവും രാജകൊട്ടാരവും

കോലാലംപൂരില്‍  നിന്നും തിരിച്ച വിമാനം ഇറങ്ങിയത്‌ നോം പെന്‍ എന്ന കംബോഡിയായുടെ തലസ്ഥാന നഗരത്തില്‍ ആണ്.  കഷ്ടിച്ചു നമ്മുടെ കോഴിക്കോടു പോലെയുള്ള ഒരു ചെറിയ നഗരം. മെക്കോന്ഗ് നദി  നഗരത്തില്‍ കൂടി ഒഴുകുന്നു. ഏഷ്യയിലെ ഏഴാമതും ലോകത്തിലെ പന്ത്രണ്ടാമതും  ദൈര്‍ഘ്യമുള്ള നദി. ഈ നദിയുടെ ഗാംഭീര്യം കണ്ടുകൊണ്ടു  തെളിഞ്ഞ സൂര്യവെളിച്ചത്തില്‍ വിമാനം ഇറങ്ങി.

ഞങ്ങളുടെ യാത്ര ഏല്പിച്ചിരുന്ന ടൂര്‍ കമ്പനിയുടെ സഹായിയും ഡ്രൈവറും വാഹനത്തോടൊപ്പം  വിമാനത്താവളത്തില്‍ ഹാജര്‍. ഹോട്ടലിലേക്ക് പോകുമ്പോള്‍ തന്നെ അന്നത്തെ പരിപാടി വിശദമായി പറഞ്ഞു.  കംബോഡിയന്‍ രാജകൊട്ടാരം, കുപ്രസിദ്ധമായ കൂട്ടക്കൊല നടന്ന സ്ഥലം (Killing grounds) , വെള്ളിയില്‍  നിര്‍മിച്ച പഗോടാ, മെക്കോന്‍ഗ് നദിയിലൂടെയുള്ള ബോട്ട് യാത്ര എന്നിവയാണ് ഇന്നത്തെ പരിപാടി. ഉറക്കം മതിയായില്ലെങ്കിലും പെട്ടെന്ന് കുളിച്ചു തയാറായി കൊട്ടാരത്തിലേക്ക് യാത്രയായി.

കമ്പോഡിയായുടെ ഉത്പതിയെപറ്റിയുള്ള കഥ

ഒരു കാലത്ത് കമ്പോഡിയായുടെ  ഭൂരിഭാഗവും ഒരു തടാകത്തിന്റെ ( ഇന്നത്തെ ടോന്‍സ്ലേ സാപ് തടാകം ) ഭാഗമായിരുന്നു. ഒരിക്കല്‍ കൌടിന്യന്‍ എന്ന പേരുള്ള  സുന്ദരനായ ഒരു ചെറുപ്പക്കാരന്‍, ഒരു തോണിയില്‍ തടാകത്തില്‍ കൂടി യാത്ര ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഒരു സുന്ദരിയെ  മറ്റൊരു തോണിയില്‍ കണ്ടു. അവളില്‍ ആകൃഷ്ടയായ അയാള്‍ ഒരു മാന്ത്രിക അസ്ത്രം അവളിലേക്കയച്ചു. യുവാവില്‍ ആകൃഷ്ടയായ അവള്‍ വിവാഹം കഴിക്കാന്‍ അയാളെ സമീപിച്ചു. നാഗരാജാവിന്റെ മകളായ ഒരു മത്സ്യകന്യകയായിരുന്നു അവള്‍. അയാളെയും കൂട്ടി അവള്‍ പിതാവിന്റെ അടുത്തെത്തി. യുവാവ് വിവാഹം സ്വീകാര്യമാണെന്ന് പറഞ്ഞു എങ്കിലും സ്ത്രീധനമായി തനിക്കു ഭരിക്കുവാന്‍ ഒരു രാജ്യം വേണമെന്ന് ആവശ്യപ്പെട്ടു. നാഗരാജാവ്, തടാകത്തിലെ വെള്ളം മുഴുവന്‍ കുടിച്ചു വറ്റിച്ചു തടാകത്തില്‍ നിന്ന് വീണ്ടെടുത്ത് തന്റെ ജാമാതാവിനു നല്കിയതാണത്രേ  ഇന്നത്തെ കംബോഡിയാ രാജ്യം. ഇന്നും കംബോഡിയായുടെ ഒരു ഭാഗം വെള്ളത്തിനടിയിലാണ്. പൊങ്ങിക്കിടക്കുന്ന ഗ്രാമം (Floating village)  ഇവിടെയാണ്, കഥയുടെ ചെറിയ ഭാഗം എങ്കിലും ന്യായീകരിക്കുന്നത് പോലെ.  
  
കമ്പോഡിയായില്‍   ദീര്‍ഘകാലം രാജ വാഴ്ച നിലവിലിരുന്നു. എഴുപതുകളില്‍ ഏതാനും വര്ഷം ജനാധിപത്യം നിലവില്‍ വന്നു എങ്കിലും വീണ്ടും രാജ ഭരണത്തിലേക്ക് പോയി . 1860 ഇല്‍ നിര്മിക്കപ്പെട്ടതാണ് ഇന്നത്തെ കൊട്ടാരം. ഖമര്‍ റൂഷിന്റെ ഭരണത്തിലിരുന്ന ഏതാനും വര്‍ഷങ്ങള്‍ ഒഴിച്ച് രാജ കുടുംബാംഗങ്ങള്‍ ഇവിടെ താമസിച്ചു വരുന്നു. 802 മുതല്‍     15 ആം നൂറ്റാണ്ടു വരെ ടോന്ലെ സാപ്(Tonle Sap lake )  തടാകത്തിനടുത്തായിരുന്ന ആന്ഗ്കോര്‍ ആയിരുന്നു മുന്‍പത്തെ തലസ്ഥാനം. തായ് ലണ്ടുമായുള്ള യുദ്ധത്തില്‍ ആന്ഗ്കോരില്‍  നല്ലൊരു ഭാഗം നശിപ്പിക്കപെട്ടതിനു ശേഷം പതിനഞ്ചാം നൂറ്റാണ്ടില്‍ ആണ് നോം പെന്‍ തലസ്ഥാനമായതു. ചുരുങ്ങിയ കാലം കഴിഞ്ഞു വീണ്ടും തലസ്ഥാനം മറ്റു നഗരങ്ങളിലേക്ക് നീങ്ങി. ബസാന്ഗ്,  ലോന്ഗ്വേക്, ഔഡോന്ഗ് എന്നീ നഗരങ്ങളില്‍ ആയിരുന്ന ഓരോ കാലഘട്ടത്തിലും  മാറി മാറി വന്ന തലസ്ഥാനം. അവസാനം പത്തൊന്‍പതാം നൂറ്റാണ്ടിലാണ് വീണ്ടും നോം പെന്നില്‍  എത്തിയത്. 1814  ഇല്‍  ആന്ഗ് ചാന്‍ എന്ന രാജാവാണ് ഈ രാജകൊട്ടാരത്തിന്റെ ഭാഗമായ ബാന്റെയ് കീവ് ( ക്രിസ്റ്റല്‍ സിറ്റാടെല്‍ ) ഉണ്ടാക്കിയത്. ഈ കെട്ടിടവും അഗ്നിക്കിരയായി വീണ്ടും രാജാവ്  ഔഡോന്ഗ് എന്ന  സ്ഥലത്തേക്ക് താമസം മാറ്റി. അവസാനമായി ഫ്രെഞ്ച് സംരക്ഷണത്തില്‍ 1864 ഇലാണ് കൊട്ടാരം വീണ്ടും നോം പെന്നില്‍ എത്തിയത്. ആദ്യം ഒരു മരത്തില്‍ നിര്‍മിച്ച താല്‍കാലിക കെട്ടിടമായിരുന്നു രാജാവിന്റെ താമസത്തിന്. ഇപ്പോള്‍ കൊട്ടാരം ഇരിക്കുന്ന സ്ഥലത്ത് ആദ്യത്തെ കൊട്ടാരം നീക്ക് ഒഖ്ന മാക് എന്ന ശില്പിയാണ് രൂപകല്‍പന ചെയ്തത്. ഖമര്‍ ശില്പകലയുടെയും യൂറോപ്യന്‍ ശില്പകലയുടെയും ഒരു മിശ്രമാണ് ഇന്നത്തെ രാജ കൊട്ടാരം. അന്നത്തെ നിലനില്കുന്ന കെട്ടിടങ്ങളില്‍ ഒന്ന്  1876 ല്‍  ഫ്രെഞ്ച്  സര്‍ക്കാര്‍ നല്‍കിയ നെപ്പോളിയന്‍ പവിലിയന്‍ ആണ്. ഇരുമ്പു കൊണ്ടു നിര്‍മിച്ച ഈ പവിലിയനിലേക്കു  ഇപ്പോള്‍ കാണികള്‍ക്ക് പ്രവേശനം ഇല്ല, അതിന്റെ ഇന്നത്തെ മോശപ്പെട്ട അവസ്ഥ കാരണമായി.  1865  ഇല്‍  നരോദം രാജാവ്  ഇവിടേക്ക് താമസം മാറ്റി. അങ്ങനെ നോം പെന്‍  നഗരം കംബോഡിയായുടെ  ഔദ്യോഗിക തലസ്ഥാനവും ആയി.

ശിശോവത് (1904–1927) രാജാവ് ഈ രാജകൊട്ടാരത്തില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിച് ഭംഗി കൂട്ടി. 1913-1919 കാലത്ത് പഴയ കെട്ടിടങ്ങളില്‍ ചിലത് ഇടിച്ചു പൊളിച്ചു പവിലിയന്റെയും കിരീട കൊട്ടാരത്തിന്റെയും വലിപ്പം കൂട്ടി. മുപ്പതുകളില്‍ മോനിവോന്ഗ് രാജാവ് ഒരു പള്ളിയുണ്ടാക്കി. അതോടൊപ്പം തന്നെ പഴയ കൊട്ടാരം പുതുക്കി പണിയുകയും ചെയ്തു. ഈ കൊട്ടാരം ആണ് ഇന്നും ഉപയോഗിക്കുന്നത്. സിഹാനൂക് രാജാവിന്റെ കാലത്ത് 1956 ല്‍ വിദേശ സഞ്ചാരികള്‍ക്ക് താമസിക്കുവാന്‍  ഒരു പ്രത്യേക കൊട്ടാരം നിര്‍മിച്ചു.
പ്രധാനപ്പെട്ട കെട്ടിടങ്ങള്‍ ഇവയാണ്.

1. സിംഹാസന മണ്ഡപം ( Thrown  Palace)

രാജാവ് തന്റെ വിശ്വസ്തരായ മന്ത്രിമാരും പട്ടാള മേധാവികളും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുന്ന സ്ഥലമായിരുന്നു ഇത്. ഇപ്പോള്‍ ഈ മണ്ഡപം മതപരമായ പ്രത്യേക ചടങ്ങുകള്‍ക്കും കിരീട ധാരണം പോലെയുള്ള കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. കുരിശിന്റെ മാത്രുകയില്‍ നിര്‍മിച്ച ഈ കെട്ടിടത്തിനു മൂന്ന് മുഖങ്ങള്  ഉണ്ട്. .. ഇതില്‍ കേന്ദ്രത്തിലുള്ളതു  59 മീറ്റര്‍ ഉയരമുള്ളതു നാന്മുഖനായ ബ്രഹ്മാവിന്റെ മുഖം ഉള്‍ക്കൊള്ളുന്നു. ഹാളിനകത്ത്‌ രാജാവിന്റെ സിംഹാസനങ്ങളും കംബോടിയന്‍ രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും  പ്രതിമകളും സ്ഥാപിച്ചിരിക്കുന്നു. പല കാലഘട്ടങ്ങളിലും പുതുക്കി പണിത   ഈ കെട്ടിടം 1917 ലാണ് ഏറ്റവും അടുത്തു പുതുക്കിയത്. കിരീട ധാരണ സമയതു രാജാവ് പൂര്‍ണമായ രാജകീയ വേഷ ഭൂഷാദികളോട് കൂടി സിംഹാസനത്തില്‍ ഇരിക്കണം. ഈ കെട്ടിടത്തിന്റെ ഭിത്തികളിലും മറ്റും സുന്ദരമായ പൂക്കളുടെയും രണ്ടു നിരയിലായി ഗരുഡന്ടെ പ്രതിമകളും സ്ഥാപിച്ചിരിക്കുന്നു. സിംഹാസനത്തിന്റെ ഒന്‍പതു നിലകളില്‍ മൂന്നെണ്ണം നരകം , ഭൂമി, സ്വര്‍ഗം എന്നിവയെ പ്രതിനിധാനം ചെയ്യുന്ന്നുവത്രേ. ഒന്‍പതു നിലയിലുള്ള ഒരു കുടയും ഇതിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്നു. ഖമര്‍ രാജാവിന്റെ അധികാര ചിഹ്നം ആണിത്.



2.. ചന്ദ്രികാമണ്ഡപം (Moon light palace)

ഇതൊരു തുറന്ന മണ്ഡപം ആണ്. ഖമര്‍ ക്ലാസിക്കല്‍ നൃത്തങ്ങള്‍ അവതരിപ്പിക്കാന്‍ വേണ്ടിയാണിതുപയോഗിക്കുന്നത്. 1913–14  കാലഘട്ടത്തില്‍ ശിശോവത് രാജാവാണിതും നിര്‍മ്മിച്ചത്‌. രാജകൊട്ടാരത്തിലെ നര്തകര്‍ക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനും രാജാവിന് പ്രജകളോടു സംസാരിക്കാനുള്ള സ്ഥലമായും രാജകീയ സത്കാരങ്ങള്‍ക്കും പ്രയോജനപ്പെടുന്നു. ഏറ്റവും അടുത്തു 2004 ല്‍  ഇന്നത്തെ രാജാവ് നരോദം സിഹാമന്റെ കിരീട ധാരണത്തോ തോടനുബന്ധിച്ചു നടന്ന സത്കാരത്തിന് ഇതുപയോഗിച്ചു. 


3.. രജത പഗോടാ (Silver pagoda)

കൊട്ടാരത്തിന്റെ ദക്ഷിണ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തില്‍ അമൂല്യമായ  അനേകം നിധികളും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും സൂക്ഷിച്ചിരിക്കുന്നു. രത്നം പതിച്ച ബുദ്ധ വിഗ്രഹങ്ങളും മറ്റും ഇവിടെ ഉണ്ട്. 9,584   വജ്രങ്ങള്‍ പതിച്ച ഒരു എമെരാലദ് ബുദ്ധപ്രതിമ ഇവിടെ ഉണ്ട്. ഖമര്‍ രൂഷിനു മുന്‍പ് സിഹാനൂക് രാജാവിന്റെ ഭരണകാലത്ത് വെള്ളി കൊണ്ടുള്ള 5,000  ഓടുകള്‍ ഇവിടെ പതിപ്പിച്ചു. ഇറ്റാലിയന്‍ മാര്‍ബിള്‍ ഉപയോഗിച്ച് കെട്ടിടം പുതുക്കുകയും ചെയ്തു.

 

4.. ഖേമാരിന്‍ കൊട്ടാരം (Khemarin Palace)


 കംബോടിയാ രാജാവിന്റെ ഔദ്യോഗിക താമസം  ഈ കൊട്ടാരത്തില്‍ ആണ്. മറ്റു കെട്ടിടങ്ങളില്‍ നിന്ന് ഒരു ചുറ്റുമതില്‍ കൊണ്ടു വേര്‍തിരിച്ചിരിക്കുന്നു.

 


ഇവ കൂടാതെ മറ്റു പല ചെറിയ കെട്ടിങ്ങളും ഇവിടെ കാണാം. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ഏറ്റവും അടുത്തു ഭരിച്ചിരുന്ന രാജാവിന്റെ മറ്റൊരു പ്രതിമ കൂടി അവിടെ സ്ഥാപിക്കുന്ന പണി നടക്കുന്നുണ്ടായിരുന്നു.



കംബോഡിയാ – പുരാതന ക്ഷേത്രങ്ങളുടെയും കൂട്ടക്കൊലയുടെയും നാട്

കംബോഡിയാ അഥവാ കംപൂച്ചിയ - ഇതാ വൈരുദ്ധ്യങ്ങളുടെ ഒരു നാട്. ഒരു ഭാഗത്ത്‌ ഒന്നര ലക്ഷത്തിലധികം പാവങ്ങളെ നിഷ്കരുണം മര്‍ദ്ദിച്ചു കൊന്ന നാട്, മറുഭാഗത്ത് എട്ടാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മിക്കപ്പെട്ട അതിപുരാതനമായ  ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളുടെ നാട്. അവിടെ ഞങ്ങള്‍ കണ്ട കാഴ്ചകള്‍ ഇവിടെ കൊടുക്കുന്നു.

1. യാത്രയുടെ തുടക്കം

യാദൃശ്ചികമായാണ് ഈ യാത്രക്ക് അവസരം വന്നത്. ഞങ്ങളുടെ ആര്‍ ഈ സി ക്യാമ്പസ്സില്‍  മുന്‍ സഹപ്രവര്‍ത്തകനായ പ്രൊഫ്‌. ജുസ്സെയുടെ മകന്‍ പി ജെ ജോസഫ്‌ ഫെയ്സ് ബുക്കില്‍ തന്റെ സുഹൃത്തുക്കള്‍ക്ക് ഒരു ക്ഷണം ഇട്ടു. താല്പര്യമുള്ളവര്‍ക്ക് വേണ്ടി ചെറിയ ഒരു യാത്രയിലേക്ക്.  കംബോഡിയാ എന്ന സ്ഥലത്തേക്ക്. അത്രയൊന്നും അറിയപ്പെടാത്ത സ്ഥലം, വിയറ്റ്നാമിനും തായ്ലന്റിനും അടുത്തു ഖമര്‍ രൂഷിന്റെ നേതാവായിരുന്ന പോള്‍ പൊട്ടിന്റെ ഭരണ കാലത്ത് നടന്ന കൂട്ടക്കൊലയ്ക്ക് കുപ്രസിദ്ധമായ നാട്. അവിടെ എല്ലാ വര്‍ഷവും നടക്കുന്ന നൃത്തപ്രകടനത്തില്‍ കലാക്ഷേത്രയില്‍ പഠിക്കുന്ന തന്റെ മകളുമായി പോയപ്പോള്‍ താന്‍ കണ്ട അത്യപൂര്‍വമായ അവിടത്തെ ക്ഷേത്രങ്ങള്‍ വിശദമായി കാണാന്‍ താനും മകളും പോകുന്നു, താലപര്യമുള്ളവര്‍ക്ക് കൂടെ വരാം എന്നായിരുന്നു ക്ഷണം. എ ഡി എട്ടാം നൂറ്റാണ്ടില്‍ തുടങ്ങി പന്ത്രണ്ടാം നൂറ്റാണ്ടു വരെ അവിടെ ഭരിച്ചിരുന്ന രാജാക്കന്മാര്‍ നിര്‍മിച്ച നാനൂറു വര്‍ഷത്തോളം ആരാലും അറിയപ്പെടാതെ കിടന്ന ക്ഷേത്രങ്ങള്‍ കാണാനാണ് യാത്ര. അതില്‍ ഏറ്റവും പ്രസിദ്ധമായത് ആന്‍ഗ് കോര്‍ വാറ്റ് (Aangkor Wat)  എന്ന ക്ഷേത്രം. ലോക ഹെരിറ്റേജ് സ്ഥലമായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലം. ഏതാനും മാസങ്ങളിലെ പ്ലാനിങ്ങിനു ശേഷം ഈ ജൂണ്‍ പന്ത്രണ്ടിനു  കോഴിക്കോട്ടു നിന്ന് ഞങ്ങള്‍ രണ്ടു കുടുംബങ്ങളും കൊച്ചിയില്‍ നിന്ന് സുഹൃത്തിന്റെ മകളും മറ്റൊരു സുഹൃത്തുമായി യാത്ര തുടങ്ങുന്നു. പോകുന്നത് കൊലാലമ്പൂര്‍ വഴി ആയതുകൊണ്ട് ഒരു പകല്‍ മാത്രം അവിടെ തങ്ങി ഒരു ഹ്രസ്വ സന്ദര്ശനവും പരിപാടിയില്‍ ഉണ്ടായിരുന്നു. മൂവായിരം രൂപ മുടക്കി ഒരു വര്‍ഷത്തേക്ക് ഉപയോഗിക്കാവുന്ന മലയേഷ്യന്‍ വിസ എടുത്തു, കംബോഡിയായിലേക്കുള്ള  വിസ വിമാനത്താവളത്തില്‍ വച്ച് തന്നെ വാങ്ങാനുള്ള സൗകര്യം ഉണ്ട് എന്ന് ഞങ്ങളുടെ നേതാവറിയിച്ചു. ഞങ്ങള്‍ പന്ത്രണ്ടാം തീയതി രാത്രി പതിനൊന്നര മണിക്കുള്ള എയര്‍ ഏഷ്യ വിമാനം കയറാന്‍ തയ്യാറായി നെടുമ്പാശേരി വിമാന താവളത്തില്‍ എത്തി.

പക്ഷെ തുടക്കം അല്പം മോശമെന്നെ പറയാവൂ. ഒന്നാമത് കോഴിക്കോട് നിന്ന് ഇന്റര്‍സിറ്റി ട്രെയിനില്‍ ആലുവായ്ക്കു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. റെയില്‍വേ അധികാരികള്‍  അടുത്തു അങ്കമാലി സ്റ്റേഷനില്‍ പുതിയ സ്ടോപ്പ് അനുവദിച്ചു എന്ന് വണ്ടിയില്‍ വച്ചറിഞ്ഞു. അതുകൊണ്ടു  അവിടെ  ഇറങ്ങിയപ്പോള്‍ കോരിച്ചൊരിയുന്ന മഴ. ലഗ്ഗേജുമായി ഞങ്ങള്‍ നാലുപേര്‍ ഒരു വിധം വിശ്രമമുറിയില്‍ എത്തി. അങ്കമാലി സ്റ്റേഷനില്‍  ഭക്ഷണം ഒന്നും കിട്ടാന്‍ സാദ്ധ്യത ഇല്ല എന്നറിയാമായിരുന്നതു കൊണ്ടു  കയ്യില്‍ കരുതിയിരുന്ന ഭക്ഷണം കഴിച്ചു. വിമാനത്താവളത്തിലേക്ക് പോകാന്‍ വാഹനങ്ങളൊന്നും ഇല്ല. ഒന്നോ രണ്ടോ ആട്ടോറിക്ഷ ഉള്ളത് വിമാനത്താവളത്തിലെക്കില്ല.  ഭാഗ്യവശാല്‍ കുറച്ചു ദൂരെ ഒരു ആട്ടോടാക്സി കിടക്കുന്നു. കുട നിവര്‍ത്തി അയാളുടെ അടുത്തു ചെന്ന് ചോദിച്ചു ഞങ്ങള്‍ നാല് പേരെ വിമാനത്താവളത്തില്‍ വിടാമോ? ന്യായമായ തുകയ്ക്ക് അയാള്‍ വരാമെന്നേറ്റു. റെയില്‍വേ പാസ് ഇല്ലാത്തതുകൊണ്ടാണ് വണ്ടി ദൂരെ ഇട്ടതു എന്ന് ക്ഷമാപണവും. ഏതായാലും മഴ കുറയാന്‍ കാത്ത് നില്‍ക്കാതെ വണ്ടിയില്‍ കയറി ബുദ്ധിമുട്ടുകൂടാതെ നെടുംബാശ്ശേരി അന്തര്‍ ദേശീയ വിമാനത്താവളത്തില്‍ എത്തി.

എല്ലാവരും ചെക്കിന്‍ ചെയ്തു അകത്തു ചെന്നപ്പോഴാണ് അറിയുന്നത് ഞങ്ങളുടെ വിമാനം ‘സാങ്കേതിക’ കാരണങ്ങളാല്‍  അടുത്ത ദിവസം രാവിലെ പത്തര മണിക്ക് മാത്രമേ പുറപ്പെട്ടുള്ളൂ. എയര്‍ ഏഷ്യായുടെ കുറഞ്ഞ നിരക്ക് ടിക്കറ്റാണെങ്കിലും മാന്യമായി അവര്‍ ഞങ്ങളെ അടുത്തുള്ള ഹോട്ടലില്‍ കൊണ്ടുപോയി താമസസൌകര്യവും ഭക്ഷണവും തന്നു വിശ്രമിക്കാന്‍ അനുവദിച്ചു. അതിനു നന്ദി. രാവിലെ പ്രാതലും കഴിഞ്ഞു വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വിമാനം തയ്യാര്‍. പത്തരമണിക്ക് തന്നെ വിമാനം പുറപ്പെട്ടു.

വിമാനം കൊലാലംപൂരിലേക്കിറങ്ങുന്നു
നാല് മണിക്കൂര്‍ യാത്രയാണ് കോലാലംപൂരിലേക്ക്. പക്ഷെ രണ്ടു രാജ്യത്തെയും സമയ വ്യത്യാസം കൂടി ആയപ്പോള്‍ കോലാലംപൂരിലെ പുതിയ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ സമയം വൈകുന്നേരം ആറര മണി.   യാത്രക്കൂലി കുറഞ്ഞ വിമാനങ്ങള്‍ക്ക് വേണ്ടി പുതുതായി നിര്‍മിച്ച ഈ വിമാനത്താവളത്തില്‍ നിന്ന്  നഗരത്തിലേക്ക് അതിവേഗ സ്കൈബസ് എന്ന വാഹനത്തില്‍ രണ്ടു മണിക്കൂര്‍ യാത്ര ചെയ്യണം. നഗരത്തില്‍ എത്തിയപ്പോള്‍ സമയം രാത്രി.എട്ടു മണി തിരക്കിട്ട് ബുക്ക് ചെയ്ത  ഹോട്ടലില്‍ എത്തി മുറിയില്‍  സാധനങ്ങള്‍ വെച്ചു. ഉള്ള സമയത്തിനു പെട്രോനാസ് ടവര്‍ എങ്കിലും കാണാമെന്നു കരുതി മെട്രോ റെയിലില്‍ അങ്ങോട്ട്‌ തിരിച്ചു., 

ഏതാനും വര്ഷം മുമ്പ് 1998- 2004 വരെ.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരമായിരുന്നു ഇത്.  ഉയരം 451 മീറ്റര്‍ , 88 നിലകള്‍395,00 ച മീറ്റര്‍ വിസ്തീര്‍ണം എന്നിങ്ങനെ പോകുന്നു കണക്കുകള്‍. ചെലവ് 1.6 ബില്ല്യന്‍ അമേര്ക്കരിന്‍ ഡോളര്‍   . ന്യൂ യോര്‍ക്കിലെ ഇരട്ട ഗോപുരത്തിന് ശേഷം നിര്‍മിച്ച ഇതും ഒരു ഇരട്ട ഗോപുരം തന്നെ. ബുര്‍ജ് ദ്യൂബായ് ഗോപുരം നിര്‍മിക്കുന്നത് വരെ പെട്രോനാസ് ടവര്‍ ആയിരുന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം. രാത്രിയില്‍ വൈദ്യുത ദീപാലംകൃതമായ ടവറിന്റെ താഴെ നിന്ന് ചില ഫോട്ടോ മാത്രം എടുത്തു തല്‍ക്കാലം തൃപ്തിപ്പെട്ട് തിരിച്ചു പോന്നു പുലര്‍ച്ചെയുള്ള കംബോഡിയാക്കുള്ള വിമാനം പിടിക്കാന്‍ മൂന്നു മണിക്ക് തന്നെ ഉറക്കച്ചടവോടെ ഹോട്ടലില്‍ നിന്ന് പുറപ്പെട്ടു. വിമാനം ഇത്തവണ കൃത്യ സമയത്ത് തന്നെ പുറപ്പെട്ടു. കഷ്ടിച്ച് രണ്ടു മണിക്കൂര്‍ മാത്രം യാത്ര/ 


പെട്രോനാസ് ഗോപുരം രാത്രിയില്‍