2015 ജനുവരി 19, തിങ്കളാഴ്‌ച

കംബോഡിയാ – പുരാതന ക്ഷേത്രങ്ങളുടെയും കൂട്ടക്കൊലയുടെയും നാട്

കംബോഡിയാ അഥവാ കംപൂച്ചിയ - ഇതാ വൈരുദ്ധ്യങ്ങളുടെ ഒരു നാട്. ഒരു ഭാഗത്ത്‌ ഒന്നര ലക്ഷത്തിലധികം പാവങ്ങളെ നിഷ്കരുണം മര്‍ദ്ദിച്ചു കൊന്ന നാട്, മറുഭാഗത്ത് എട്ടാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മിക്കപ്പെട്ട അതിപുരാതനമായ  ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളുടെ നാട്. അവിടെ ഞങ്ങള്‍ കണ്ട കാഴ്ചകള്‍ ഇവിടെ കൊടുക്കുന്നു.

1. യാത്രയുടെ തുടക്കം

യാദൃശ്ചികമായാണ് ഈ യാത്രക്ക് അവസരം വന്നത്. ഞങ്ങളുടെ ആര്‍ ഈ സി ക്യാമ്പസ്സില്‍  മുന്‍ സഹപ്രവര്‍ത്തകനായ പ്രൊഫ്‌. ജുസ്സെയുടെ മകന്‍ പി ജെ ജോസഫ്‌ ഫെയ്സ് ബുക്കില്‍ തന്റെ സുഹൃത്തുക്കള്‍ക്ക് ഒരു ക്ഷണം ഇട്ടു. താല്പര്യമുള്ളവര്‍ക്ക് വേണ്ടി ചെറിയ ഒരു യാത്രയിലേക്ക്.  കംബോഡിയാ എന്ന സ്ഥലത്തേക്ക്. അത്രയൊന്നും അറിയപ്പെടാത്ത സ്ഥലം, വിയറ്റ്നാമിനും തായ്ലന്റിനും അടുത്തു ഖമര്‍ രൂഷിന്റെ നേതാവായിരുന്ന പോള്‍ പൊട്ടിന്റെ ഭരണ കാലത്ത് നടന്ന കൂട്ടക്കൊലയ്ക്ക് കുപ്രസിദ്ധമായ നാട്. അവിടെ എല്ലാ വര്‍ഷവും നടക്കുന്ന നൃത്തപ്രകടനത്തില്‍ കലാക്ഷേത്രയില്‍ പഠിക്കുന്ന തന്റെ മകളുമായി പോയപ്പോള്‍ താന്‍ കണ്ട അത്യപൂര്‍വമായ അവിടത്തെ ക്ഷേത്രങ്ങള്‍ വിശദമായി കാണാന്‍ താനും മകളും പോകുന്നു, താലപര്യമുള്ളവര്‍ക്ക് കൂടെ വരാം എന്നായിരുന്നു ക്ഷണം. എ ഡി എട്ടാം നൂറ്റാണ്ടില്‍ തുടങ്ങി പന്ത്രണ്ടാം നൂറ്റാണ്ടു വരെ അവിടെ ഭരിച്ചിരുന്ന രാജാക്കന്മാര്‍ നിര്‍മിച്ച നാനൂറു വര്‍ഷത്തോളം ആരാലും അറിയപ്പെടാതെ കിടന്ന ക്ഷേത്രങ്ങള്‍ കാണാനാണ് യാത്ര. അതില്‍ ഏറ്റവും പ്രസിദ്ധമായത് ആന്‍ഗ് കോര്‍ വാറ്റ് (Aangkor Wat)  എന്ന ക്ഷേത്രം. ലോക ഹെരിറ്റേജ് സ്ഥലമായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലം. ഏതാനും മാസങ്ങളിലെ പ്ലാനിങ്ങിനു ശേഷം ഈ ജൂണ്‍ പന്ത്രണ്ടിനു  കോഴിക്കോട്ടു നിന്ന് ഞങ്ങള്‍ രണ്ടു കുടുംബങ്ങളും കൊച്ചിയില്‍ നിന്ന് സുഹൃത്തിന്റെ മകളും മറ്റൊരു സുഹൃത്തുമായി യാത്ര തുടങ്ങുന്നു. പോകുന്നത് കൊലാലമ്പൂര്‍ വഴി ആയതുകൊണ്ട് ഒരു പകല്‍ മാത്രം അവിടെ തങ്ങി ഒരു ഹ്രസ്വ സന്ദര്ശനവും പരിപാടിയില്‍ ഉണ്ടായിരുന്നു. മൂവായിരം രൂപ മുടക്കി ഒരു വര്‍ഷത്തേക്ക് ഉപയോഗിക്കാവുന്ന മലയേഷ്യന്‍ വിസ എടുത്തു, കംബോഡിയായിലേക്കുള്ള  വിസ വിമാനത്താവളത്തില്‍ വച്ച് തന്നെ വാങ്ങാനുള്ള സൗകര്യം ഉണ്ട് എന്ന് ഞങ്ങളുടെ നേതാവറിയിച്ചു. ഞങ്ങള്‍ പന്ത്രണ്ടാം തീയതി രാത്രി പതിനൊന്നര മണിക്കുള്ള എയര്‍ ഏഷ്യ വിമാനം കയറാന്‍ തയ്യാറായി നെടുമ്പാശേരി വിമാന താവളത്തില്‍ എത്തി.

പക്ഷെ തുടക്കം അല്പം മോശമെന്നെ പറയാവൂ. ഒന്നാമത് കോഴിക്കോട് നിന്ന് ഇന്റര്‍സിറ്റി ട്രെയിനില്‍ ആലുവായ്ക്കു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. റെയില്‍വേ അധികാരികള്‍  അടുത്തു അങ്കമാലി സ്റ്റേഷനില്‍ പുതിയ സ്ടോപ്പ് അനുവദിച്ചു എന്ന് വണ്ടിയില്‍ വച്ചറിഞ്ഞു. അതുകൊണ്ടു  അവിടെ  ഇറങ്ങിയപ്പോള്‍ കോരിച്ചൊരിയുന്ന മഴ. ലഗ്ഗേജുമായി ഞങ്ങള്‍ നാലുപേര്‍ ഒരു വിധം വിശ്രമമുറിയില്‍ എത്തി. അങ്കമാലി സ്റ്റേഷനില്‍  ഭക്ഷണം ഒന്നും കിട്ടാന്‍ സാദ്ധ്യത ഇല്ല എന്നറിയാമായിരുന്നതു കൊണ്ടു  കയ്യില്‍ കരുതിയിരുന്ന ഭക്ഷണം കഴിച്ചു. വിമാനത്താവളത്തിലേക്ക് പോകാന്‍ വാഹനങ്ങളൊന്നും ഇല്ല. ഒന്നോ രണ്ടോ ആട്ടോറിക്ഷ ഉള്ളത് വിമാനത്താവളത്തിലെക്കില്ല.  ഭാഗ്യവശാല്‍ കുറച്ചു ദൂരെ ഒരു ആട്ടോടാക്സി കിടക്കുന്നു. കുട നിവര്‍ത്തി അയാളുടെ അടുത്തു ചെന്ന് ചോദിച്ചു ഞങ്ങള്‍ നാല് പേരെ വിമാനത്താവളത്തില്‍ വിടാമോ? ന്യായമായ തുകയ്ക്ക് അയാള്‍ വരാമെന്നേറ്റു. റെയില്‍വേ പാസ് ഇല്ലാത്തതുകൊണ്ടാണ് വണ്ടി ദൂരെ ഇട്ടതു എന്ന് ക്ഷമാപണവും. ഏതായാലും മഴ കുറയാന്‍ കാത്ത് നില്‍ക്കാതെ വണ്ടിയില്‍ കയറി ബുദ്ധിമുട്ടുകൂടാതെ നെടുംബാശ്ശേരി അന്തര്‍ ദേശീയ വിമാനത്താവളത്തില്‍ എത്തി.

എല്ലാവരും ചെക്കിന്‍ ചെയ്തു അകത്തു ചെന്നപ്പോഴാണ് അറിയുന്നത് ഞങ്ങളുടെ വിമാനം ‘സാങ്കേതിക’ കാരണങ്ങളാല്‍  അടുത്ത ദിവസം രാവിലെ പത്തര മണിക്ക് മാത്രമേ പുറപ്പെട്ടുള്ളൂ. എയര്‍ ഏഷ്യായുടെ കുറഞ്ഞ നിരക്ക് ടിക്കറ്റാണെങ്കിലും മാന്യമായി അവര്‍ ഞങ്ങളെ അടുത്തുള്ള ഹോട്ടലില്‍ കൊണ്ടുപോയി താമസസൌകര്യവും ഭക്ഷണവും തന്നു വിശ്രമിക്കാന്‍ അനുവദിച്ചു. അതിനു നന്ദി. രാവിലെ പ്രാതലും കഴിഞ്ഞു വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വിമാനം തയ്യാര്‍. പത്തരമണിക്ക് തന്നെ വിമാനം പുറപ്പെട്ടു.

വിമാനം കൊലാലംപൂരിലേക്കിറങ്ങുന്നു
നാല് മണിക്കൂര്‍ യാത്രയാണ് കോലാലംപൂരിലേക്ക്. പക്ഷെ രണ്ടു രാജ്യത്തെയും സമയ വ്യത്യാസം കൂടി ആയപ്പോള്‍ കോലാലംപൂരിലെ പുതിയ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ സമയം വൈകുന്നേരം ആറര മണി.   യാത്രക്കൂലി കുറഞ്ഞ വിമാനങ്ങള്‍ക്ക് വേണ്ടി പുതുതായി നിര്‍മിച്ച ഈ വിമാനത്താവളത്തില്‍ നിന്ന്  നഗരത്തിലേക്ക് അതിവേഗ സ്കൈബസ് എന്ന വാഹനത്തില്‍ രണ്ടു മണിക്കൂര്‍ യാത്ര ചെയ്യണം. നഗരത്തില്‍ എത്തിയപ്പോള്‍ സമയം രാത്രി.എട്ടു മണി തിരക്കിട്ട് ബുക്ക് ചെയ്ത  ഹോട്ടലില്‍ എത്തി മുറിയില്‍  സാധനങ്ങള്‍ വെച്ചു. ഉള്ള സമയത്തിനു പെട്രോനാസ് ടവര്‍ എങ്കിലും കാണാമെന്നു കരുതി മെട്രോ റെയിലില്‍ അങ്ങോട്ട്‌ തിരിച്ചു., 

ഏതാനും വര്ഷം മുമ്പ് 1998- 2004 വരെ.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരമായിരുന്നു ഇത്.  ഉയരം 451 മീറ്റര്‍ , 88 നിലകള്‍395,00 ച മീറ്റര്‍ വിസ്തീര്‍ണം എന്നിങ്ങനെ പോകുന്നു കണക്കുകള്‍. ചെലവ് 1.6 ബില്ല്യന്‍ അമേര്ക്കരിന്‍ ഡോളര്‍   . ന്യൂ യോര്‍ക്കിലെ ഇരട്ട ഗോപുരത്തിന് ശേഷം നിര്‍മിച്ച ഇതും ഒരു ഇരട്ട ഗോപുരം തന്നെ. ബുര്‍ജ് ദ്യൂബായ് ഗോപുരം നിര്‍മിക്കുന്നത് വരെ പെട്രോനാസ് ടവര്‍ ആയിരുന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം. രാത്രിയില്‍ വൈദ്യുത ദീപാലംകൃതമായ ടവറിന്റെ താഴെ നിന്ന് ചില ഫോട്ടോ മാത്രം എടുത്തു തല്‍ക്കാലം തൃപ്തിപ്പെട്ട് തിരിച്ചു പോന്നു പുലര്‍ച്ചെയുള്ള കംബോഡിയാക്കുള്ള വിമാനം പിടിക്കാന്‍ മൂന്നു മണിക്ക് തന്നെ ഉറക്കച്ചടവോടെ ഹോട്ടലില്‍ നിന്ന് പുറപ്പെട്ടു. വിമാനം ഇത്തവണ കൃത്യ സമയത്ത് തന്നെ പുറപ്പെട്ടു. കഷ്ടിച്ച് രണ്ടു മണിക്കൂര്‍ മാത്രം യാത്ര/ 


പെട്രോനാസ് ഗോപുരം രാത്രിയില്‍  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ