2017 ഒക്‌ടോബർ 15, ഞായറാഴ്‌ച

15: കംബോഡിയന്‍ നാട്ടിന്‍പുറം

നോം പെന്നിലെ രണ്ടു ദിവസം പെട്ടെന്ന് കഴിഞ്ഞു. രാജകൊട്ടാരത്തി ന്റെയും കാഴ്ചബന്ഗ്ലാവിന്റെയും ഗാംഭീര്യത്തിനും കൂട്ടക്കൊല നടന്ന സ്ഥലം കണ്ടതിന്റെ ഞെട്ടലിനും വിട പറയാന്‍ സമയമായി. ഞങ്ങളുടെ യാത്രയുടെ പ്രധാന ലക്ഷ്യമായ ആന്ഗ് കോര്‍ ക്ഷേത്രങ്ങള്‍ കാണാന്‍ സുമാര്‍ ആറു മണിക്കൂര്‍ നോം പെന്നില്‍ നിന്ന് റോഡു മാര്‍ഗം യാത്ര ചെയ്യണം, ചില സ്ഥലങ്ങളില്‍ റോഡ്‌ അത്ര നല്ലതല്ല എന്ന് മുന്‍പേ അറിഞ്ഞിരുന്നു. ഏതായാലും ഉച്ച ഭക്ഷണം വീണ്ടും ഒരു ഇന്ത്യന്‍ ഭക്ഷണ ശാലയില്‍ നിന്ന് കഴിച്ചു ഒന്നര മണിക്ക് ഒരു ലക്ഷ്വറി ബസ്സില്‍ യാത്ര തുടങ്ങി. ബസ്സ് കുഴപ്പമില്ല, നമ്മുടെ വോള്‍വോ ബസ്സ് പോലെയുള്ള നല്ല വാഹനം. കമ്പനി ജര്‍മ്മന്‍ വോള്‍വോ അല്ല കൊറിയന്‍ ഹ്യുണ്ടായ്‌ ആണ് എന്ന് മാത്രം. 
നഗരത്തിന്റെ തിരക്കില്‍ നിന്ന് നാട്ടിന്പുറത്തേക്ക് കടന്നു, ഞങ്ങളുടെ കുട്ടനാട്ടില്‍ കൂടിയുള്ള യാത്ര പോലെ. ചെറിയ തോതില്‍ മഴ പെയ്യുന്നുണ്ട്, ചില സ്ഥലത്ത് ചെളി നിറഞ്ഞ റോഡ്‌ , ഹൈവേയ്ക്ക് വീതി കൂട്ടുന്ന പണി നടക്കുന്നു, അതുകൊണ്ടു ഇടക്കിടയ്ക്ക് മെല്ലെ മെല്ലെയെ പോകാന്‍ കഴിയൂ. എന്നാലും ഗ്രാമ ഭംഗി ആസ്വദിച്ചു യാത്ര തുടര്‍ന്നു. ചില സ്ഥലങ്ങളില്‍ അര്‍ദ്ധ നഗ്നരായ കരുമാടിക്കുട്ടന്മാര്‍ ബസിനു കൈ കാ ണിക്കുന്നുമുണ്ട്    ഭീകരന്മാരായിരുന്നു എന്കിലും ഖമര്‍ രൂഷിന്റെ നേതാക്കള്‍ എന്തുകൊണ്ട് ഒരു കാര്‍ഷിക സോഷ്യലിസം കമ്പോഡിയയില്‍ കൊണ്ടു വരാന്‍  ശ്രമിച്ചു എന്ന് വ്യക്തമായി. കൂടുതലും  കൃഷി സ്ഥലങ്ങള്‍ റോഡിന്റെ രണ്ടു വശത്തും, വയലിനെ രണ്ടായി മുറിക്കുന്ന നാട പോലെ ഹൈവേ കടന്നു പോകുന്നു. മേക്കോണ്‍ നദിയുടെയും ടോണ്‍ ലെ സാപ് തടാകത്തിലെയും വെള്ളം ധാരാളം കിട്ടുന്നു. നല്ല ഫലഭൂയിഷ്ടമായ ഭൂമി. നെല്ലും ചോളവും എല്ലാം കൃഷി ഉണ്ട്. ചെറിയ ചാറ്റല്‍ മഴയും കൂടി ആയപ്പോള്‍ ഞങ്ങളുടെ കുട്ടനാട്ടില്‍ എത്തിയ പ്രതീതി.
ഇടക്ക് ഒരിടത്ത്  നിര്‍ത്തി, നമ്മുടെ കെ എസ ആര്‍ ടി സി ബസ്‌  ചായ കുടിക്കാന്‍ നിറുത്തുന്നത് പോലെ. അമേരിക്കയിലെ മക്ടോണാള്‍ഡും കെ എഫ സി യും ഉള്ള റസ്റ്റ്‌ റൂം അല്ല, പഞ്ജാബിലെ ഒരു ധാബാ പോലെ ഓലകൊണ്ടു മറച്ച ഒരു വലിയ ഷെഡ്‌. അതിനകത്ത് മിക്കവാറും എല്ലാതരം വാണിഭവും ഉണ്ട്, ചായ , പഴങ്ങള്‍ , ഉണക്ക മത്സ്യം എന്നിങ്ങനെ ഏതായാലും വാഴപ്പഴവും രംപുട്ടാനും  വാങ്ങി, ചുറ്റും നോക്കിയപ്പോള്‍ ചില പ്രത്യേക വിഭവങ്ങള്‍ കണ്ടു, അല്പം കാര്യമായി നോക്കിയപ്പോള്‍ ആണ് മനസ്സിലായത്‌ .നല്ല കരുകരെ വറത്ത ഏകദേശം ഒരിഞ്ചു നീളമുള്ള  പുഴുക്കള്‍ എണ്ണയില്‍ വറുത്തതു , ആള്‍ക്കാര്‍ കടല കൊറിക്കുന്നത് പോലെ വാങ്ങി കൊറിക്കുന്നു, മറ്റൊന്ന് വെട്ടുക്കിളികള്‍ ( പുല്‍ച്ചാടികള്‍ പോലെ) പോലെയുള്ള ഒരു സാധനവും (Locust fry) വറത്തുവച്ചിരിക്കുന്നു. പാമ്പിനെ മാത്രം കണ്ടില്ല , അത് ഓര്‍ഡര്‍ അനുസരിച്ച് മാത്രം പാകം ചെയ്യുന്ന സാധനം ആണോ എന്തോ. ഏതായാലും സ്ത്രീ ജനങ്ങള്‍ കണ്ടു ബസില്‍ വച്ചു  ചര്‍ദിക്കാതിരിക്കാന്‍ വേഗം വണ്ടിയില്‍  കയറി.

പോകുന്ന വഴി റോഡരുകില്‍ നാല് കാലിന്മേല്‍ ഒരു വലയും താഴെ ഒരു വലിയ പാത്രത്തില്‍ വെള്ളവും വച്ചിരിക്കുന്നു, ഇതെന്തു പരിപാടി വായുവില്‍ നിന്ന് മീന്‍ പിടിക്കുന്ന പരിപാടിയോ എന്ന് സംശയിച്ചിരുന്നപ്പോള്‍ നമ്മുടെ നേതാവ് പറഞ്ഞു അത് മുമ്പ് കണ്ട വെട്ടുക്കിളിയെയും മറ്റും പിടിക്കാനുള്ള ഉപകരണമാണ് എന്ന്. വലയില്‍ കുടുങ്ങിയ വെട്ടുക്കിളി വെള്ളത്തില്‍ വീഴുന്നു അത്തില്‍ നിന്ന് രക്ഷപെടാന്‍  കഴിയുകയില്ല, രാവിലെ സൗകര്യം പോലെ ചെന്നെടുത്താല്‍ മതി. ഈയാംപാറ്റപോലെയുള്ളവ ആണെങ്കില്‍ ചിറകും പോയി കിട്ടിയിരിക്കും.

ആറു മണിക്കൂര്‍ എന്ന് കരുതിയ യാത്ര എട്ടു മണിക്കൂറിലധികം എടുത്തു സീം റീപ്‌ എന്ന പട്ടണത്തില്‍ എത്തി. ടൂറിസ്റ്റ്‌കേന്ദ്രമായ ആന്ഗ് കോര്‍ വാട്ടിന് ഏറ്റവും അടുത്തുള്ള പട്ടണമാണിത്. ഹോട്ടലിലേക്ക് പോകുന്നതിനു മുമ്പ് ഭക്ഷണം കഴിക്കാന്‍ ഒരു ഇന്ത്യന്‍ ഭക്ഷണ ശാലയില്‍ എത്തി, കറിഹൗസ്‌ എന്ന പേരില്‍ അറിയപ്പെടുന്നതു. നല്ല ഭക്ഷണം ചൂടോടെ കഴിച്ചു ഹോട്ടലിലെത്തി,  നോം പെന്നിലെ ഹോട്ടലില്‍ മൂന്നാം നിലയിലേക്കുള്ള കയറ്റം ഓര്‍മിച്ചു ആദ്യത്തെ നിലയില്‍ തന്നെ മുറി വാങ്ങി, ചെറുതെങ്കിലും വൃത്തിയുള്ള മുറി ടി വി യും ഏ സി യും വൈ ഫി യും ഉണ്ട്, നീണ്ട യാത്ര കൊണ്ടുള്ള ക്ഷീണത്തില്‍ പെട്ടെന്ന് ഉറങ്ങി. നാളത്തെ കാഴ്ചകളും സ്വപ്നം കണ്ടു കൊണ്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ